എന്‍റെ വാല്‍കക്ഷ്ണം!!

വിഷുക്കൈനീട്ടമായി വീട്ടിലെത്തിയ പൂച്ചകുഞ്ഞ്‌ തള്ളപൂച്ചയുടെ  കരുതലിന്റെ ഭാഗമായിട്ടാണ് ഉയരത്തില്‍ എത്തിയത് ,പക്ഷെ അത് വീഴ്ചയുടെ ആക്കംകൂട്ടി!! വീഴയ്ക്ക് ശേഷം നേരിയൊരു ഹൃദയമിടിപ്പ്‌ മാത്രം അവശേഷിച്ച വാസുക്കുട്ടന്‍ ഇപ്പോള്‍ കണ്ണുകള്‍തുറന്നു,കരയുന്നു,നടക്കാന്‍ശ്രമിക്കുന്നു ,തന്‍റെ ചലങ്ങളോട് പ്രതികരിക്കാതെ കിടന്ന കുഞ്ഞിനെ തള്ളപൂച്ച അന്നേ ഉപേക്ഷിച്ചിരുന്നു ...എങ്കിലും ചെന്നെത്തിയത് അതിലും സുരക്ഷിതമായ കരങ്ങളില്‍, പ്രസ്തുത കരങ്ങളുടെ ഉടമയാണ് ഞാന്‍ ആദ്യം പറഞ്ഞ എന്‍റെ ഒരേയൊരു വാല്‍കക്ഷ്ണം/കൂടപ്പിറപ്പ് !!അമ്മയുടെ വാക്കുകളില്‍ "മൂത്തവളുടെ കൈയില്‍നിന്നും കിട്ടിയ പൂച്ച ഭ്രാന്താണ് ഇവള്‍ക്കും"!സത്യത്തില്‍ ഇതു മാത്രമല്ല എന്‍റെ എല്ലാ ചിന്തകളും ഏറ്റവുംവേഗം പിന്തുടരാന്‍ കഴിയുന്ന ഈ ലോകത്തിലെ ആദ്യത്തെയാള്‍!!


ചെറുപ്പത്തില്‍ എനിക്കൊരു കളികൂട്ടുകാരന്‍ ഉണ്ടായിരുന്നു ജയരാജ്‌ എന്ന് വിളിക്കുന്ന വിഷ്ണു ,ഞങ്ങള്‍ വീടുകളിലെ ഏക സന്താനങ്ങളാണ്!! അങ്ങനെയിരിക്കെ ഞാന്‍ രണ്ടാം ക്ലാസ്സില്‍ പഠിക്കുന്നു അവന്‍ഒന്നിലും ആ ദിവസങ്ങളില്‍ പ്രസ്തുതകക്ഷി  ഒരു ചേട്ടനാകുന്നു  ഒന്നല്ല രണ്ടു ഇരട്ടകുട്ടികളുടെ ഗമകാരനായ ചേട്ടന്‍!!ഷര്‍ട്ടിന്റെ കോളര്‍ ഉയര്‍ത്തി അവന്‍ പറയുന്നു "വാവയെ മടിയില്‍ വെച്ച് തരാം പക്ഷെ ഇന്നത്തെകളിയില്‍ ഞാന്‍ പോലിസാകും" താല്ക്കാലികമായൊക്കെ ഞാന്‍ സമ്മതിക്കുമെങ്കിലും ഇതിനൊരു അറുതി വരുത്തണമല്ലോ!!


ഒരുനാള്‍ അച്ഛനോട് ഞാന്‍ തീര്‍ത്തുപറഞ്ഞു "നാളെ ആശുപത്രിയില്‍ പോയി ഒരു കുഞ്ഞിനെ വാങ്ങണം"ജയരാജിന്റെ അമ്മയ്ക്ക് ആശുപത്രിയില്‍ നിന്നും രണ്ടു കുഞ്ഞുങ്ങളെ കിട്ടിയെങ്കില്‍ അച്ഛന്പോയി ഒന്നെങ്കിലും വാങ്ങിക്കൂടെ എന്‍റെ ചിന്തകള്‍ കാടുക്കയറിക്കഴിഞ്ഞിരിക്കുന്നു!! അന്ന് അച്ഛന്‍ എന്നെ അനുനയപ്പിക്കാന്‍പഠിച്ചപണികളൊക്കെ  പയറ്റി, "അച്ഛന്റേംഅമ്മയുടെയും മുഴുവന്‍ സ്നേഹം മോളുട്ടിക്കല്ലേ ...ഒത്തിരി ഉടുപ്പ് കിട്ടില്ലേ ,ഉത്സവത്തിന്‌ വാങ്ങുന്ന സാധങ്ങള്‍ മുഴുവന്‍ കുഞ്ഞിനല്ലേ ..."അച്ഛന്‍ പറഞ്ഞതൊക്കെ സത്യമാണ് പക്ഷെ അനിയത്തി എന്ന എന്‍റെ ആവശ്യത്തിനു പകരമായിരുന്നില്ല അവയൊന്നും,കളിനിര്‍ത്തിപോന്നപ്പോഴും ഞാന്‍  കൂട്ടുകാരോട്  പറഞ്ഞതാണ് "നോക്കിക്കോ... ഞാന്‍ 4 അനിയത്തിമാരെ വാങ്ങും" എണ്ണത്തിന്റെ കണക്കു മനസിലായില്ലേ സുഹൃത്തിന്റെ കൂടപ്പിറപ്പുകളുടെ എണ്ണത്തിന്റെ ഇരട്ടി ,പിന്നെ അനിയത്തി എന്ന് പറയാനും കാരണമുണ്ട് ജയരാജിന്റെ ഇരട്ട സഹോദരങ്ങളില്‍ അനിയത്തിയാണ് ഇളയത് എന്‍റെ അന്നത്തെ ആരോഗ്യസ്ഥിതിയില്‍ നിഷ്പ്രയാസം എടുത്തുകൊണ്ടു നടക്കാവുന്ന ഒരു കുഞ്ഞുവാവ ,അങ്ങനെ പെണ്‍കുട്ടി മതി എന്ന വ്യവസ്ഥയും ഞാന്‍ വച്ചു!

അച്ഛന്‍എന്‍റെ ഇത്രയും ഗൌരവകാരമായ ആവശ്യം നിസാരവല്‍ക്കരിച്ചുകൊണ്ട്‌  സുഹൃത്തിനോട്‌ ഒരിക്കല്‍ സംഭാഷണമദ്ധ്യേ പറയുന്നു "ഒന്നല്ലേയുള്ളൂ പ്രതിക്ഷ കളോരുപാടുണ്ടേ..."ഞാന്‍ വീണ്ടും ഇടപെട്ടു വീണ്ടു അച്ഛന്‍ എന്നെ തിരുത്താന്‍ ശ്രമിച്ചു "പുതിയ ബാഗുംവളയും എല്ലാം അവള്‍ക്കു കൊടുക്കേണ്ടി വരും,അച്ഛന്റെ അടുത്ത് അവള് കിടക്കണമെന്ന് പറഞ്ഞാലോ"പുനരാലോചന നിമിഷങ്ങളുടെ ആയുസിലൊടുക്കി ഞാന്‍ ആവശ്യത്തിലുറച്ചുനിന്നു.പിന്നെ പലദിവസങ്ങളില്‍ അത് നിരാഹാര പ്രവണതയും കരച്ചിലും പിണക്കവുമോക്കെയായി ശക്തിപ്പെട്ടു .ഒടുവില്‍ അച്ഛന്‍പറഞ്ഞു "പെട്ടന്ന്ചെന്നാല്‍ അവരു തരില്ല ...അച്ഛന്‍ പറഞ്ഞുവെച്ചിട്ടുണ്ട് ഉറപ്പായും വാങ്ങിതന്നിരിക്കും "അച്ഛന്‍ പറഞ്ഞാല്‍പറഞ്ഞതാ ...സമാധാനം

 അമ്മ ഇടയ്ക്കൊരു നിര്‍ദേശംവച്ചു "അനിയനല്ലേ നല്ലത്"ഇല്ല തീരുമാനത്തില്‍മാറ്റമില്ല അച്ഛനും അനിയത്തിയെ മതി എന്ന് പറയുന്നു .
അമ്മയുടെ വീര്‍ത്തവയറിനോട് ചേര്‍ന്ന് അച്ഛന്റെ മടിയിലിരിക്കുമ്പോള്‍തന്നെ ഒരു ചേച്ചിയുടെ ഗമയൊക്കെ വന്നുകഴിഞ്ഞിരുന്നു "ശാലു" അമ്മ വായിക്കുന്ന വാരികയില്‍ നിന്നാണ് പേര് കിട്ടിയത് , ഇനി ആണ്‍കുട്ടിയാണെങ്കിലോ, ഒരു പേര് അഡിഷ്ണല്‍കരുതി 'ശരത്'!

നാലാം ക്ലാസിലെ ആദ്യദിനങ്ങളിലൊന്നില്‍ അമ്മ വീട്ടില്‍വച്ചാണ് ആ വാര്‍ത്ത എത്തുന്നത് എനിക്കും ഒരനിയത്തി !!എന്താ കൊടുക്കുക  അതായി അടുത്ത ചിന്ത ,കുഞ്ഞുങ്ങളെ ടര്‍ക്കിയില്‍ പൊതിഞ്ഞു വെച്ചിരിക്കുന്നതു കണ്ടിട്ടുണ്ട് എനിക്ക് അത്തരം രണ്ടു ടര്‍ക്കികള്‍  പുതിയതായുണ്ട്, അവ രണ്ടും ഒരുപാവയും തയ്യാറാക്കി വച്ചു ,"ഇതെന്താ കൈയില്‍" മുത്തച്ഛന്റെ സംശയത്തിനോന്നും ഉത്തരം നല്‍കാനുള്ള സാവകാശം എനിക്കുണ്ടായിരുന്നില്ല.അവിടെ ചെന്നപ്പോഴോ ഇത്തിരിയുള്ള ഒരു കുഞ്ഞ് എലിക്കുഞ്ഞിനെപ്പോലെ,അന്ന് രാത്രി മുഴവന്‍കണ്ണുചിമ്മാതെ ഞാന്‍ അവള്‍ക്കു കാവലിരുന്ന കഥ അമ്മ ഇടയ്ക്ക് പറയാറുണ്ട്‌ !
"മൂത്തവളെക്കാള്‍ നിറമുണ്ട് "എന്ന അഭിപ്രായം കേട്ടപ്പോള്‍ ഞാന്‍ ആശങ്കയോടെ അച്ഛന്റെ മുഖത്തേയ്ക്കു നോക്കി ,അച്ഛന്‍ അന്ന് ചെവിയില്‍പറഞ്ഞതിങ്ങനെയായിരുന്നു "ഉണ്ടാകുമ്പോള്‍ എല്ലാരും ഇങ്ങനെയാ, പിന്നെയെ നിറം കുറയുള്ളൂ "പാവം ഞാന്‍ അത് വിശ്വസിച്ചു ആശ്വസിച്ചു !!കഴിഞ്ഞ വര്‍ഷമായിട്ടും ആ നിറം കുറഞ്ഞിട്ടെയില്ല!! ഇന്ന് അവളുടെ വാചലതയില്‍  ഒന്നാണ് "നിറം ഇത്തിരി കുറഞ്ഞാലും  അക്കേ നീയാടി   സുന്ദരി", അല്ല എന്നറിയാമെങ്കിലും അതുകേള്‍ക്കുമ്പോള്‍ അന്നത്തെ എന്‍റെ ആശങ്കയെക്കുറിച്ച് അല്പം കുറ്റബോധത്തോടെ  ഓര്‍മ്മിക്കാറുണ്ട്!!

ഉച്ചയ്ക്ക് ഊണൂകഴിയ്ക്കാന്‍  ഒരിക്കല്‍ സ്കൂളില്‍നിന്നും വന്നപ്പോഴാണ്  വാതിലില്‍ പിടിച്ചെണിയ്ക്കാനുള്ള ശ്രമത്തിനിടയില്‍ അവളാദ്യമായി "ക്ക.. ക്ക "എന്ന് വിളിച്ചത് ,എന്നെ 'കാക്ക' എന്ന് വിളിച്ചെന്ന്  തെറ്റിദ്ധരിച്ചു ഞാന്‍ അന്ന് ചെറിയ പ്രശനമൊക്കെ ഉണ്ടാക്കിയെങ്കിലും അത് പിന്നീട് 'അക്കയും അക്കച്ചിയുമോക്കെയായിട്ടാണ് രുപാന്തരപ്പെട്ടത്‌ !!
അച്ഛനെ കാണ്ടാല്‍ ഉടന്‍ "ഇക്കു ഇക്കു"എന്ന് പറഞ്ഞു ചിരിക്കുന്ന അവള്‍ 'ഇക്കു ക്കുട്ടിയും ' പിന്നിട് ഇക്കുട്ടനുമായി മാറിയപ്പോഴും ഞാന്‍ കണ്ടെത്തിയ ശാലു തന്നെ ഒദ്യോഗികമായി !! കാര്‍ത്തികനാളില്‍പ്പിറന്നതിനാല്‍ അതുതന്നെ പേരാക്കുവാന്‍ അമ്മ ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തിരുന്നു !അന്ന് മിച്ചം വന്ന 'ശരത്' അമ്മാവന്‍റെ കുഞ്ഞിനു നല്‍കി ഞാന്‍ തൃപ്തിയടകയും  പിന്നീടുണ്ടായി!
ആശുപത്രിക്കിടക്കയില്‍ അച്ഛന്‍ എന്നോട് പറഞ്ഞ ചുരുക്കം ചില വാചകങ്ങളില്‍ ഇതു ആവര്‍ത്തിക്കപ്പെട്ടു "മോളുട്ടിയ്ക്ക് വേണ്ടി ഞാന്‍ വാങ്ങി തന്നതല്ലേ നോക്കിക്കോളണം" അച്ഛമ്മയുടെ തേങ്ങലിന്‍റെ ബാക്ക്ഗ്രൌണ്ടില്‍ ആ വാചകങ്ങളുടെ അര്‍ത്ഥവ്യാപ്തി മനസിലാകതെയാനെങ്കിലും ഞാന്‍ അതൊക്കെ തലയാട്ടി സമ്മതിച്ചിരുന്നു.അച്ഛന്‍ മരിച്ച ആ ദിവസത്തെ പകപ്പ് അവസാനിപ്പിക്കാന്‍ എനിക്ക് കണ്ണീരിന്റെ ആനുകുല്യം  തന്നതും അന്ന് എന്‍റെ കൈകളില്‍ ചിരിച്ചുകൊണ്ടിരുന്ന അവളായിരുന്നു !!

വീട്ടില്‍ നിന്നും അകന്നു നിന്നതോടെ അവളുടെ സാമിപ്യത്തിനു വേണ്ടിയുള്ള കാത്തിരിപ്പുകളും തുടങ്ങി ,കിട്ടുന്ന ഓരോ മിട്ടായിപോലും  അവള്‍ക്കായി ശേഖരിച്ചുതുടങ്ങി , ആ പതിവ് എന്നും തുടരുന്നു എനിക്ക് നഷ്ട്ടപെട്ടു പോയ എല്ലാ നിറങ്ങളും അവള്‍ക്കു കിട്ടണമെന്ന് ഞാന്‍ ആഗ്രഹിച്ചുതുടങ്ങിയപ്പോള്‍ അവള്‍ എന്നെ അനുകരിച്ചു  തുടങ്ങിയിരുന്നു, ഞാന്‍ തെറ്റിച്ചുചീകിയ ഹയര്‍സ്റ്റൈല്‍,ഒറ്റവളകള്‍,എന്‍റെ ഇഷ്ട്ടനിറങ്ങള്‍,ഗാനങ്ങള്‍,എന്തിനു പറയുന്നു ഞാന്‍ വാച്ചുകെട്ടി ശീലിച്ച രീതിപോലും !!

ഞങ്ങളുടെ ചിന്തകളും  വാക്കുകളും പലപ്പോഴും ഒന്നാകുന്നു!! വഴക്കുകള്‍ക്കിടയില്‍ മദ്ധ്യസ്ഥരെത്തിയാല്‍   ഒടുവില്‍ അവര്‍ പ്രതിസ്ഥാനെത് എത്തുകയാണ് പതിവ് !!
വീട്ടില്‍ നിന്നും മാറിനിന്നു പഠിക്കുന്ന എന്നെ കാണാന്‍ അമ്മ എത്തുമ്പോള്‍ കൈയില്‍ ഓരോകുറുപ്പടികാണും അവള്‍ കൊടുത്തു വിടുന്നവയാണ് അതില്‍ നിറയെ അക്ഷരത്തെറ്റുള്ള അവളുടെ വിശേഷങ്ങളാകും ,കുഞ്ഞുകുഞ്ഞു ആവശ്യങ്ങളും അവയൊക്കെ ആദ്യം എത്തുക എന്‍റെ മുന്നിലാണ് അതും ഒരു ഭാഗ്യമല്ലേ ,അവളുടെ വലിയ സന്തോഷങ്ങളിലെയ്ക്ക് എന്‍റെ ചെറിയ സമ്മാനങ്ങള്‍ !!ആ കുറിപ്പുകള്‍ ഇപ്പോഴും ഞാന്‍ ഇടയ്ക്ക് എടുത്തു വായിക്കാറുണ്ട് ,അതൊരു പ്രത്യേക സുഖമാണ്,മാത്രമല്ലോ അവളുടെ ചമ്മലും അമ്മയുടെ ചിരിയുമെല്ലാം ഇതിനൊപ്പം തികച്ചും സൌജന്യമാണേ.. .

മരണം മാറിതന്ന വഴികളില്‍ അതിലും ദാരുണമായ അവസ്ഥയാകുമെന്ന ചിന്തയില്‍ ഞാന്‍ മരണത്തെക്കുറിച്ച് ചിന്തിച്ചപ്പോള്‍,അത് തിരിച്ചറിഞ്ഞ  അമ്മ പറഞ്ഞതിങ്ങനെ  "അങ്ങനെയെങ്കില്‍ ഇനി ഒന്നിച്ചേ പോകുകയുള്ളൂ അല്ലാതെ വയ്യ "എന്നായിരുന്നു, അന്ന് ഈ മുഖം മാത്രമാണ് അതല്ലാതെ ഒന്നുമല്ല എന്നെ പിന്നോട്ട് വലിച്ചത്!ഞാന്‍ വീണ്ടും ജീവിതത്തെ സ്നേഹിച്ചതിന്പിന്നിലെ ഓരോ നിമിഷത്തിലും എന്‍റെ നഷ്ടങ്ങള്‍നികത്തി ഇവള്‍ കൂടെയുണ്ടായിരുന്നു !!എന്നെക്കാള്‍ എന്നെക്കുറിച്ച് അവള്‍ സ്വപ്നങ്ങളും നെയ്യുകയാണ് ഓരോ നിമിഷവും ,ആ സ്വപ്നങ്ങളുടെ നിഴലിലെങ്കില്‍ പലവഴികളും താണ്ടുന്നതില്‍ ഞാന്‍ പരാജയപ്പെട്ടേനെ
ഇടയ്ക്കിടെ കണ്ണാടി നോക്കി അവള്‍ പറയും "നമ്മള്‍ ഏകദേശം ഒരുപോലെയാ അല്ലെയക്കെ"  ഞാന്‍സമ്മതിക്കും "അതെയതെ"!!
- നമ്മള്‍ ഒരുപോലെതന്നെ '

Comments

Awesome, awesome. Feel a memory or writer.
"എനിക്ക് നഷ്ട്ടപെട്ടു പോയ എല്ലാ നിറങ്ങളും അവള്‍ക്കു കിട്ടണമെന്ന് ഞാന്‍ ആഗ്രഹിച്ചുതുടങ്ങിയപ്പോള്‍ അവള്‍ എന്നെ അനുകരിച്ചു തുടങ്ങിയിരുന്നു"

വക്കുകളുടെ ഹൃദയഹാരിത വർണ്ണിക്കാൻ വാക്കുകളില്ല....

Popular posts from this blog

അത്മാവിലെ ചിതയിലേയ്ക്ക് വീണ്ടും ....വീണ്ടും

മുഖവുര: ഞാന്‍ ഒരു വര്‍ഗീയവാദിയല്ല!!

"എന്‍റെ മഴയ്ക്ക്‌................